Friday, 1 May 2009

എം. മുകുന്ദന്‍ ലോകത്തോട് പറഞ്ഞ 3 സത്യങ്ങള്‍!

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മലയാളിമക്കളെ ഹോള്‍സെയിലായി നടത്തിച്ച എം.മുകുന്ദന്‍ അവറുകള്‍ കഴിഞ്ഞദിവസം ചെന്നൈയില്‍ ലാന്‍ഡുചെയ്തെന്നറിഞ്ഞപ്പോള്‍ നമ്പ്യാര്‍ക്ക് ഹൃദയാഘാതം പോലെ രോമാഘാതം ഉണ്ടായി. നമ്പ്യാരുടെ പ്രിയപത്നി അംബുജാക്ഷി കറക്ട് സമയത്ത് ഇടപെട്ട് രോമാഘാതത്തിനുമേല്‍ ചൂടുവെള്ളം തളിച്ചതിനാല്‍ രോമം കരിഞ്ഞെങ്കിലും ജീവന്‍ തിരിച്ചുകിട്ടി. എന്തിനേറെപ്പറയുന്നു, രോമാഞ്ചത്തിലെ ആ ആഞ്ചം ഇപ്പോഴും നമ്പ്യാരുടെ സ്കിന്നിനുമുകളിലൂടെ തത്തോ പൊത്തോയെന്നു പറഞ്ഞ് നമ്പ്യാരുടെ മക്കള്‍ക്കൊപ്പം തത്തിക്കളിക്കുന്നുണ്ട്.
ഛെ ഛെ ചപ്പാത്തി പരത്തുന്നപോലെ പരത്താതെ മുകുന്ദേട്ടനുമായി ആഗോള നമ്പ്യാന്‍‌മാരുടെ ഭൂലോഗ മധ്യസ്ഥനായ നമ്പ്യാര്‍ നടത്തിയ അഭിമുഖ സംഭാഷണം വിവരിക്കാം. മുകുന്ദേട്ടന്‍ ചെന്നൈയിലെ മലയാളിപ്പത്രത്തൊഴിലാളികള്‍ നടത്തിയ പരിപാടിക്കാണ് മുഖ്യാതിഥിയായി എത്തിയത്. ആ വരവ് കണ്ടതോടെ നമ്പ്യാരുടെ മനസില്‍ നിന്ന് ശൂ‍ന്ന് പറഞ്ഞ് നിശ്വാസം പുറത്തേക്കുപോയി (നിശ്വാസമേറ്റ് ആര്‍ക്കും പരിക്കേറ്റില്ലെന്ന കാര്യം ആശ്വാസകരം). ശൂന്ന് പറഞ്ഞ് നിശ്വാസന്‍ പുറത്തുപോകാനുള്ള കാര്യം തുലോം നിസാരമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതിയ മുകുന്ദന്‍ മയ്യഴിപ്പുഴപോലെ നീണ്ട മനുഷ്യനാണെന്നാണ് നമ്പ്യാര്‍ കരുതിയിരുന്നത്. പക്ഷേ സ്വതവെ പൊക്കം കുറഞ്ഞ നമ്പ്യാരേക്കാളും മുകുന്ദന് പൊക്കം കുറവാണെന്ന പൊക്കം കൂടിയ സത്യം നഗ്നനേത്രം കൊണ്ട് കണ്ടതോടെയാണ് ശൂ വന്നത്. ഇത്രയും പൊക്കം കുറഞ്ഞ മുകുന്ദന്‍ ഇത്രയും ഉയരത്തിലുള്ള സൃഷ്ടികള്‍ നടത്തിയെങ്കില്‍ അദ്ദേഹത്തിന് കുറേക്കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ രചനകള്‍ പാറിപ്പറക്കുമായിരുന്നല്ലോ എന്നൊരു കിടിലന്‍ ചിന്തയും ശൂ വച്ച് പുറത്തേക്കുപോയി. പുറത്തേക്കുപോയ നിശ്വാസനുവേണ്ടി രണ്ടു മിനിട്ട് മൌനമാചരിച്ച് നമുക്ക് കാര്യക്രമത്തിലേക്ക് കടക്കാം. ആമേന്‍!
കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളെല്ലാം ജീര്‍ണ്ണിച്ചെന്ന വെടിയാണ് മുകുന്ദന്‍ ആദ്യം പൊട്ടിച്ചത്. അതുകേട്ടപ്പോള്‍ മിന്നല്‍‘പിണറായി’ ഒരുവെടിയുണ്ട തന്നെയാണ് നമ്പ്യാരുടെ ഹാര്‍ട്ടിനുമുകളിലൂടെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ട്ടപ്പേന്ന് പറഞ്ഞ് കടന്നുപോയത് (മനോരമയ്ക്കും മാത്യു അച്ചായനും ഒരു കിലോ വണക്കം). കേരളത്തില്‍ പിണറായിയുടേയും എം.എ ബേബിയുടേയും മുന്നില്‍ വച്ച് ആകാശത്തേക്ക് കണ്ണടച്ച് ഇത്തരമൊരു വെടി വിജയന്‍ അവറുകള്‍ വയ്ക്കുമായിരുന്നോ എന്ന് മില്‍മാപ്പാല്‍ പോലെ വെളുവെളുത്തൊരു ചോദ്യം അപ്പോഴേയ്ക്കും നമ്പ്യാരുടെ മനസിലെ നിക്കറിട്ട നിഷ്കളങ്കന്‍ പയ്യന്‍ വാണം പോലെ മുകളിലേക്ക് കത്തിച്ചുവിട്ടിരുന്നു. ആ വാണം ഇപ്പോള്‍ ആകാശത്തെത്തി പൊട്ടിത്തെറിച്ച് നാശാകോശമായിട്ടുണ്ടാവും. നമ്മുടെ ഐ‌എസ്‌ആര്‍‌ഒ ക്കാര്‍ വിട്ട ഉപഗ്രഹത്തിന് നമ്മുടെ വാണം പരിക്കൊന്നും ഏല്‍പ്പിക്കരുതേയെന്ന് അന്തോണീസ് പുണ്യാളച്ചനോടും അല്‍ഫോന്‍സാമ്മയോടും പ്രാര്‍ഥിച്ച് ഫലം ലഭിച്ചാല്‍ നസ്രാണി ദീപികയില്‍ ഉദ്ദിഷ്ടകാര്യത്തിന് 5.2 വലുപ്പത്തില്‍ ഒരു പരസ്യം കൊടുത്തേക്കാമേയെന്ന് ഒരു നേര്‍ച്ചയും നമ്പ്യാരങ്ങ് നേര്‍ന്നു. സ്വാമിയേ അയ്യപ്പാ... (ഓര്‍ക്കണം നമ്പ്യാര്‍ സര്‍വമത സഹോദര്യത്തിന്റെ ഒന്നാം പതിപ്പാണ്).
വിപ്ലവപ്രസ്ഥാനങ്ങളല്ല മാധ്യമങ്ങളാണ് ഇനി സമൂഹത്തില്‍ പ്രകാശം പരത്തേണ്ടതെന്ന പൊട്ടാസ് പൊട്ടിച്ചുകൊണ്ട് മുകുന്ദന്‍ അടുത്തതായി ആഗോളപ്പത്രക്കാരെ മുഴുവന്‍ ഹോള്‍സെയിലായി പഞ്ചാരയടിച്ചുകളഞ്ഞു. ഈ പഞ്ചാരകേട്ട് സ്ഥലത്തെ ഒരു പ്രധാന പത്രക്കാരന്‍ നാണിച്ച് തലതാഴ്ത്തി കാല്‍‌വിരല്‍ കൊണ്ട് നിലം കുഴിച്ച് ചിത്രം വരയ്ക്കുന്നത് നമ്പ്യാര്‍ അന്തം വിട്ടാണ് കണ്ടിരുന്നത്. ചിതം വരച്ച ആ കുഴിയില്‍ തട്ടി പിന്നീട് ഒരു ഹൈഹീല്‍ഡുകാരി പെണ്ണുമ്പിള്ള തെറ്റിയടിച്ചുവീഴുന്ന കാഴ്ച നയനാനന്ദകരം തന്നെയായിരുന്നു. ഹൈഹീല്‍ഡുകാരി ഇപ്പോള്‍ കോട്ടയ്ക്കലില്‍ നടുവിന് ഉഴിച്ചില്‍ പിഴിച്ചില്‍ നടത്തുന്നുവെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.
മേല്‍പ്പറഞ്ഞ പൊട്ടാസിനും വെടിയ്ക്കും ശേഷമാണ് മുകുന്ദേട്ടന്‍ അസല്‍ ബോംബുപൊട്ടിച്ചത്. ഈ ബോംബ് കേരളത്തില്‍ ഇട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കേരളനാട് കൂഴച്ചക്ക പോലെ ചളുക്കോ പ്ലിക്കോ എന്നായിരുന്നേനെ. കേരളത്തില്‍ ഇന്ന് എഴുത്തുകാരന്‍ ഒന്നിനോടും പ്രതികരിക്കാതെ അല്ലെങ്കില്‍ ഇടപെടാതെ നിശബ്ദനായി ഇരിക്കുന്നതിന്റെ പിന്നിലെ എക്സ്ക്ലൂസീവാണ് മുകുന്ദന്‍ പുറത്തുവിട്ടത്. തങ്ങളേപ്പോലുള്ള എഴുത്തുകാര്‍ക്ക് നാട്ടിലെ പ്രശ്നങ്ങളോട് പ്രതികരിക്കണമെന്നുണ്ടെങ്കിലും ഭയം മൂലം കഴിയുന്നില്ലത്രെ! പ്രതികരിച്ചാല്‍ ഒന്നുകില്‍ എഴുത്തുകാരന്റെ കോലം കത്തും അല്ലെങ്കില്‍ കല്ലേറുകിട്ടും! തദ്വാര ഈ പൊല്ലാപ്പിനൊന്നും പോകാതെ മിണ്ടാതെ വീട്ടിലിരുന്ന് എഴുതുക. വേണമെങ്കില്‍ പ്രച്ഛന്നമായി അല്ലെങ്കില്‍ നിഗൂഢമായി തന്റെ രചനയിലൂടെ എഴുത്തുകാരന് വിയോജിപ്പ് പ്രകടിപ്പിക്കാം. കോലം കത്തിക്കുന്നവന്മാര്‍ മണ്ടന്മാരായതിനാല്‍ അവര്‍ക്ക് രചനയിലൂടെയുള്ള ഈ പ്രതിഷേധം മനസിലാകില്ല. അതിനാല്‍ കോലവും കത്തില്ല കല്ലേറും കിട്ടില്ല (എഴുത്തുകൂലി ചെക്കായി കിട്ടുകയും ചെയ്യുമെന്ന് മുകുന്ദന്‍ മനസില്‍ കൂട്ടിച്ചേര്‍ത്തുകാണുമെന്ന് നമ്പ്യാര്‍ ഊഹിക്കുന്നു). അടുത്തതായി വികാരപരമായി മുകുന്ദന്‍ പറയുന്ന വാചകങ്ങളാണ് ഇവിടെ ഉദ്ധരിക്കാന്‍ പോകുന്നത്. “എഴുത്തുകാരന്റെ വായ അടച്ചുകഴിഞ്ഞു, (പത്രക്കാരെ നോക്കിക്കൊണ്ട്) ഇനി നിങ്ങള്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ കൂടി ജീര്‍ണിച്ചാല്‍ എല്ലാം തീര്‍ന്നു”. ഇത്രയും പറഞ്ഞിട്ട് മുകുന്ദേട്ടന്‍ പത്രക്കാരെ കെട്ടിപ്പിടിച്ച് കരയുമെന്നാണ് നമ്പ്യാര്‍ കരുതിയത്. പക്ഷേ ആ റിയാലിറ്റി ഷോ ഉണ്ടായില്ല. പത്രവും പത്രക്കാരുമൊക്കെ എന്നേ ജീര്‍ണ്ണിച്ചുകഴിഞ്ഞതാണെന്ന സത്യം മുകുന്ദേട്ടന്‍ ഒഴിച്ച് ബാക്കി എല്ലാവരും തിരിച്ചറിഞ്ഞിട്ട് വര്‍ഷം പത്തിരുപത് കഴിഞ്ഞല്ലോയെന്നോര്‍ത്തപ്പോള്‍ സാമാന്യം വല്യ ഒരു ശൂ കൂടി പോയി.
പ്രസംഗം കഴിഞ്ഞ് മുകുന്ദന്‍ വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ നമ്പ്യാര്‍ പതുങ്ങിപ്പതുങ്ങി അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു. “ അല്ല മുകുന്ദേട്ടാ ഒരു കോലം കത്തുമെന്ന് പറഞ്ഞ് ഇത്രയധികം ഭയന്ന് മിണ്ടാതെ വീട്ടിലിരിക്കേണ്ട കാര്യം ഉണ്ടോ?” ഉടന്‍ വന്നു മറുപടി. “തികച്ചും നികൃഷ്ട കഥാപത്രങ്ങളുടെയാണ് കോലം കത്തിക്കുക, അങ്ങനെ ചെയ്താല്‍ എഴുത്തുകാരന്‍ അപമാനിതനാകും, അതുകൊണ്ടാണ് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.” സമൂഹത്തിലെ കൊള്ളരുതായ്മയെ എതിര്‍ത്തതിന്റെ പേരില്‍ ഒരു കല്ലും എഴുത്തുകാരന് ഇതുവരേയും കൊള്ളേണ്ടിവന്നിട്ടില്ലല്ലോയെന്നും തിന്മയെ എതിര്‍ത്തതിന്റെ പേരില്‍ നിങ്ങളുടെ കോലം കത്തിയാലും അതു തിരിച്ചറിയാനുള്ള ശേഷി സമൂഹത്തിനുണ്ടല്ലോയെന്നും പറഞ്ഞപ്പോള്‍‍, നിങ്ങളെപ്പോലുള്ള കുറച്ചുപേരെ ഇന്ന് അങ്ങനെ ചിന്തിക്കുന്നുള്ളൂവെന്ന് മൊഴിഞ്ഞ് മുകുന്ദന്‍ രംഗം വിട്ടു.
ഒടുവില്‍ നമ്പ്യാര്‍ കണ്ടത്: അടിച്ചുപാമ്പായ ഒരു എക്സ് പത്രക്കാരന്‍ മുകുന്ദേട്ടനെ കെട്ടിപ്പിടിച്ച് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവെന്ന് പറഞ്ഞ് അലറുന്നു. സംഭവം പന്തിയല്ലെന്ന് കണ്ട ആ വലിയ എഴുത്തുകാരന്‍ അതോടെ വണ്ടിയില്‍ കയറി സ്ഥലം കാലിയാക്കുന്നു...

പ്രകൃതിവിരുദ്ധം ആഹാ എത്ര മോഹനം!!!

സന്യസ്തര്‍ പോലും ആദായകരമായ രീതിയില്‍ പ്രകൃതിവിരുദ്ധ പരിപാടി നടപ്പാക്കിയതോടെ ബലഹീനനായ നമ്പ്യാരും ആ വഴിക്ക് ഒന്ന് ചിന്തിച്ചുപോയതില്‍ തെറ്റുപറയാനില്ല. ഓര്‍ക്കണം നമ്പ്യാര്‍ സഭയുടെ ഒന്നാം നമ്പര്‍ കുഞ്ഞാടാണ്, കഴുത്തില്‍ വെന്തിങ്ങ, കൊന്ത, വിരലില്‍ കുരിശുമോതിരം, വീടിമുന്നില്‍ കുരിശുപള്ളി... മനസില്‍ നിന്ന് ഒഴുകുന്ന ദൈവീകചിന്തകളുടെ ഒഴുക്കില്‍പ്പെട്ടുപോകാതിരിക്കാന്‍ നല്ലപാതിയും കരിസ്മാറ്റിക്ക് രംഗത്ത് എട്ടോളം വ്യക്തിമുദ്രകള്‍ പതിപ്പിച്ചവളും (ഇനിയും എത്രയെണ്ണം പതിപ്പിക്കുമെന്ന് കണ്ടറിയണം) പൊക്കം കുറഞ്ഞവളുമായ ഭാര്യ ശോശാമ്മ സദാനേരവും മേശപ്പുറത്താണ് ഇരിപ്പ്.
പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, പ്രകൃതിവിരുദ്ധചിന്തകള്‍ മനസിലേക്ക് തുള്ളിച്ചാടി വന്നതോടെ സകല കണ്‍ട്രോളും പോയി. ഓര്‍ക്കണം ഏമ്പൊക്കത്തില്‍പ്പോലും ഒരു ദൈവീകസ്പര്‍ശം നിലനിര്‍ത്താറുള്ളവനാണ് നമ്പ്യാര്‍. പക്ഷേ പ്രകൃതിവിരുദ്ധം മനസിന്റെ പൂമുഖവാതില്‍ ബര്‍മുഡയിട്ട് ഇരിക്കാന്‍ തുടങ്ങിയതോടേ ജീവിതം കീഴ്മേല്‍ മറിഞ്ഞു. അതിരാവിലെ കട്ടിലില്‍ നിന്ന് എഴുന്നേറ്റതുതന്നെ തലകുത്തിയാണ്, ഭര്‍ത്താവിന്റെ രണ്ടുകാലുകള്‍ അതിരാവിലെ അന്തരീക്ഷത്തില്‍ എഴുന്നുനില്‍ക്കുന്നതുകണ്ട് ഭാര്യ ശോശ ഉടേതമ്പുരാനെ വിളിച്ചെങ്കിലും ദൈവം മൈന്‍ഡുചെയ്തില്ല. പ്രകൃതിവിരുദ്ധമായി കാലിനുപകരം തലകുത്തി വരാന്തയിലേക്കിറങ്ങി അയല്‍ക്കാരന്റെ ഭാര്യ അംബുജാക്ഷിക്ക് നീട്ടിവലിച്ച് അതിരാവിലെ ഒരു ഗുഡ്നൈറ്റ് അടിച്ചു, തിരിച്ചടി വരുന്നതിനുമുമ്പേ അടുക്കളയില്‍ക്കയറി ബ്രേക്ക്‌ഫാസ്റ്റിനുപകരം അത്താഴം കഴിച്ച് ഏമ്പൊക്കത്തിനുപകരം ഐ‌എസ്‌ഐ മാര്‍ക്കുള്ള നല്ല ഒന്നാം നമ്പര്‍ ഒരു കോട്ടുവായിട്ടു. ഗ്യാസിന്റെ ഗുളികയ്ക്ക് പകരം പ്രഷറിന്റെ ഗുളിക കണ്ണടച്ച് വിഴുങ്ങി. പതിവുവേഷമായ പാന്റിനും ഷര്‍ട്ടിനും പകരം ഭാര്യയുടെ സാരിയും ബ്ലൌസും അണിഞ്ഞ് ലിപ്സ്റ്റിക്ക് തേച്ച് ഹൈഹീല്‍ഡ് ചെരുപ്പില്‍ കയറി ഒരു നിമിഷം പ്രകൃതിവിരുദ്ധചിന്തകളെ മനസിലിട്ട് ലാളിച്ചു. കുപ്പിപ്പാല്‍ കിട്ടിയിരുന്നെങ്കില്‍ ചിന്തകളെ ഊട്ടാമായിരുന്നെന്നും ഒരുവേള ചിന്തിച്ചു.
ഇനി പ്രകൃതിവിരുദ്ധമായി എന്തുചെയ്യുമെന്ന് അന്തിച്ചുനില്‍ക്കുമ്പോഴാണ്, മേശപ്പുറത്തുനിന്ന് ഭാര്യ ഭൂമിയിലേക്ക് നേരെ ഇറങ്ങിവരുന്നത്, ഭാര്യയ്ക്ക് നേരെ പതിവിനുവിരുദ്ധമായി ഒരു സൈറ്റടിച്ച് മനസിനെ ലോലമാക്കി മംഗളത്തിലെ ലോലനേപ്പോലെ അവള്‍ക്കുചുറ്റും ഒരു റൌണ്ടടിച്ചു. തോക്കുണ്ടായിരുന്നെങ്കില്‍ ആകാശത്തേക്ക് ഒരു റൌണ്ട് വെടിവയ്ക്കാമായിരുന്നെന്ന ചിന്ത കലശലായെങ്കിലും സാമ്പത്തികമാന്ദ്യത്തിന്റെ ഇക്കാലത്ത് വെറുതെ ഒരു വെടിയുണ്ട പാഴാക്കേണ്ടെന്ന ചിന്ത അതിനെ ഓവര്‍ടേക്കുചെയ്തുകളഞ്ഞു. പതിവിനുവിരുദ്ധമായി എന്നുപറഞ്ഞാല്‍ പ്രകൃതിവിരുദ്ധമായി ഭാര്യയെ എടുത്തുപൊക്കി പ്രേംനസീര്‍ സ്റ്റൈലില്‍ ഒരു കറക്കം കറക്കി അവളെ താഴെവച്ചുകഴിഞ്ഞപ്പോഴാണ് നടുവുളുക്കിയ കാര്യം അറിഞ്ഞത്. നല്ലപാതിയുടെ തൂക്കം അടുത്തകാലത്ത് 80 കിലോ കവിഞ്ഞത് പ്രണയനദി കരകവിഞ്ഞൊഴുകിയപ്പോള്‍ മറന്നുപോയത് നമ്പ്യാരുടെ തെറ്റുതന്നെയാണ്. പക്ഷേ പക്കാ പ്രേമത്തിനുമുന്നില്‍ നടുവുളുക്ക് നമ്പ്യാര്‍ക്ക് പുല്ലാണ് പുല്ല്!
ഇനി പ്രകൃതിവിരുദ്ധതയുടെ അടുത്ത പടി ഓഫീസിലാണ് നടപ്പാക്കേണ്ടത്. ഓഫീസിന്റെ പടിവാതില്‍ക്കല്‍ പിടിയാന കണക്കെ നില്‍ക്കുന്ന മാഡത്തെക്കയറി കര്‍ക്കിടകമെന്ന് വിളിച്ച്, സൈഡ് ഇഫക്ട്സ് വരുന്നതിനുമുമ്പേ കാബിനില്‍ കയറി വാതിലടച്ചതിനാല്‍ പ്രിയ വായനക്കാരാ നമ്പ്യാരുടെ ശരീരത്തില്‍ ഇന്നും ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുണ്ട്...

നമ്പ്യാര്‍ക്കും കന്യാത്വപരിശോധന

നമ്പ്യാര്‍ ശരിക്കും ഒരു നിഷ്കളങ്കനാണ്, കടിക്കാന്‍ വരുന്ന ഉറുമ്പിനെപ്പോലും മടിയില്‍പ്പിടിച്ചിരുത്തി ഹോര്‍ലിക്സും ബ്രിട്ടാനിയ ബിസ്ക്കറ്റും ഊട്ടുന്നവന്‍, അട്ടയെപ്പിടിച്ച് മെത്തയില്‍ക്കിടത്തി കൊതുകുതിരി കത്തിച്ചുവച്ച് ഉറക്കുന്നവന്‍, ഒരു ചെകിട്ടത്തടിക്കുന്നവന് മറുചെകിട് കാണിച്ചുകൊടുത്തിട്ട് ഇനിയും കാണിക്കാന്‍ അഡീഷണലായി ഒരു ചെകിടില്ലല്ലോയെന്നോര്‍ത്ത് പൊട്ടിക്കരയുന്നവന്‍, എന്തിന് സ്വര്‍ഗത്തിലെ കട്ടുറുമ്പാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കട്ടുറുമ്പിനും വണ്ടിക്കൂലിയായി 10 രൂപ കൊടുത്തുവിടുന്നവന്‍... ശരിക്കും പറഞ്ഞാല്‍ നമ്പ്യാര്‍ മില്‍മാപ്പാല്‍ പോലെ വെളുവെളാ വെളുത്തിരിക്കും. ആ നന്‍‌മ കണി കണ്ടാണ് ഭാര്യ ഉല്‍പ്പലാക്ഷി ഉറക്കം ഉണരുന്നത്. നമ്പ്യാരുടെ ജീവിതത്തില്‍ കളങ്കത്തിന്റെ ഒരു പൊടി പോലുമില്ല കണ്ടുപിടിക്കാനെന്ന് ഭാര്യ പലവട്ടം സാഷ്യപ്പെടുത്തി പുറത്ത് ഐഎസ്‌ഒ മാര്‍ക്ക് അടിച്ചതാണ്. ഇനിയും അവള്‍ക്ക് ഐഎസ്‌ഒ മാര്‍ക്ക് അടിച്ചുകളിക്കാന്‍ പുറത്ത് 25 സ്ക്വയര്‍ഫീറ്റോളം നമ്പ്യാര്‍ തരിശായി ഇട്ടിരിക്കുകയാണ്.
പക്ഷേ പറഞ്ഞിട്ടെന്തുകാര്യം ഒരു ദിവസം വെറുതെ മാനത്തേക്ക് നോക്കിനിന്നതാണ്, മാനം ചാഞ്ഞുചാഞ്ഞിറങ്ങി നമ്പ്യാരുടെ മുഖത്ത് ഒരു ഹെവിവെയിറ്റ് ഉമ്മ. ആ ഉമ്മയാണ് നമ്പ്യാരുടെ ജീവിതം മാറ്റിമറിച്ചത്, ആ ഉമ്മ ലൈവായി കണ്ടത് അയലത്തെ നാലുവയസുകാരി മാത്രം. പക്ഷേ സംഭവം ഭാര്യ ഉല്‍പ്പലാക്ഷിയുടെ കാതില്‍ എത്തിയതോടെ നമ്പ്യാരെ പിടിച്ചപിടിയാലെ കന്യാത്വപരിശോധനയക്ക് വിധേയമാക്കണമെന്നായി അവള്‍. നമ്പ്യാര്‍ കന്യകനാണെന്ന് കാലുപിടിച്ച് ആണയിട്ടിട്ടും ഉല്‍പ്പലാക്ഷി വാഴത്തടപോലെ നില്‍ക്കുകയാണ്...ഇങ്ങനെ കന്യാത്വം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആടിക്കളിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരും നമ്പ്യാരെ ആക്കി നോക്കാന്‍ തുടങ്ങി... ഇനിയും പിടിച്ചുനിന്നാല്‍ നമ്പ്യാരുടെ മാനത്ത് വിള്ളല്‍ വീഴുമെന്ന് ഉറപ്പായതോടെ കന്യാത്വപരിശോധനയ്ക്ക് ഒരു യെസ് അങ്ങ് മൂളി.
നമ്പ്യാര്‍ക്കും കന്യാത്വപരിശോധനയെന്ന് ഉച്ചപ്പത്രങ്ങള്‍ വെണ്ടക്കയും മത്തങ്ങയും നിരത്തി. ചാനലായ ചാനലുകളെല്ലാം നമ്പ്യാരുടെ കന്യാത്വത്തെ ചോദ്യചിഹ്നത്തിലാക്കി കാഴ്ച്ചക്കാരുടെ മുന്നിലേക്കിട്ടുകൊടുത്തു. കന്യാത്വം നഷ്ടപ്പെടുന്നതിനും അതിനും ശേഷവുമുള്ള നമ്പ്യാരുടെ ഫോട്ടോകള്‍ ഇമെയിലുകളിലൂടെ ശുര്‍‌ര്‍‌ര്‍‌ര്‍ എന്ന് ചീറിപ്പായാന്‍ തുടങ്ങി. ചാനലിലെ റിപ്പോര്‍ട്ടര്‍ പെങ്കിടാങ്ങളുടെ ആപ്പുവച്ച ചോദ്യങ്ങള്‍ ശരിക്കും പറഞ്ഞാല്‍ രണ്ടുപ്രാവശ്യം അറ്റാക്ക് വന്ന് ആടി നില്‍ക്കുന്ന നമ്പ്യാരുടെ ഹാര്‍ട്ടിലാണ് കുത്തിക്കയറിയത്. ഭൂമി പിളര്‍ന്ന് സീതാദേവിയേപ്പോലെ മറയണമേയെന്ന് മനസില്‍ പ്രാര്‍ത്ഥിച്ചെങ്കിലും ഭൂമി മസിലുപിടിച്ചുനിന്നതിനാല്‍ അതും ചീറ്റി.
ഒടുവില്‍ നമ്പ്യാരെ കന്യാത്വപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലാക്കി. പത്രക്കാരായ പത്രക്കാരെല്ലാം റിസള്‍ട്ട് വരുന്നതുവരെ ആശുപത്രിക്ക് മുന്നില്‍ കുടിലുകെട്ടി കഞ്ഞിവച്ച് തമ്പടിക്കാനുള്ള കിടിലന്‍ തീരുമാനത്തിലാണ്. പരിശോധന ഒരുമാസം വരെ നീളാമെന്ന് ഏതോ വിദഗ്ദന്‍ പറഞ്ഞതിനാല്‍ 30 ജോഡി ഡ്രസും അതിനുപാകത്തിലുള്ള ലിസ്പ്സ്റ്റിക്കും കുണ്ടാമാണ്ടികളുമായിട്ടാണ് ഭാര്യ ഉല്‍പ്പലാക്ഷി വന്നിരിക്കുന്നത്. കന്യാത്വ പരിശോധനയില്‍ നമ്പ്യാര്‍ പരാജയപ്പെട്ടാല്‍ കെട്ടും കിടക്കയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകുമെന്നാണ് ഉല്‍പ്പലാഷി വക ഭീഷണി. ഒടുവില്‍ കന്യാത്വം പരിശോധിക്കുന്ന അമേരിക്കന്‍ യന്ത്രവുമായി ഡോക്ടറും നഴ്സുമാരും കയറിവന്നു. യന്ത്രം നമ്പ്യാരുടെ ശാരീരത്തിലേക്ക് കണക്ടുചെയ്ത് ഡോക്ടറും നഴ്സുമാരും മാറിനിന്നു. അഞ്ചുമിനിട്ടിനുള്ളില്‍ ലോകത്തെ ഞെട്ടിക്കുന്ന റിസള്‍ട്ട് വരാന്‍ പോകുകയാണ്...നാടായ നാടെല്ലാം നമ്പ്യാരെ ഒളികണ്ണിട്ട് നോക്കുകയാണ്. അതാ റിസള്‍ട്ട് വന്നുകഴിഞ്ഞു... നമ്പ്യാര്‍ കന്യകനാണ്, നല്ല നെല്ലുകുത്തരി പോലെ പരിശുദ്ധന്‍, മാനത്തെ വെള്ള മേഘം പോലെ തൂവെള്ളന്‍... ഭാര്യ ഉല്‍പ്പലാഷി ലോകത്തെ സാഷിനിര്‍ത്തി അവളുടെ സകല കന്യാത്വവും പോകുന്ന രീതിയില്‍ കെട്ടിപ്പിടിച്ച് നമ്പ്യാരെ ഉമ്മവച്ചതോടെ കന്യാത്വപരിശോധനയുടെ കൊടിയിറങ്ങി.

Sunday, 26 April 2009

എം. മുകുന്ദന്‍ ലോകത്തോട് അരുളിച്ചെയ്ത 3 സത്യങ്ങള്‍ ഇതാ‍ പിറന്നപടി!

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ മലയാളിമക്കളെ ഹോള്‍സെയിലായി നടത്തിച്ച എം.മുകുന്ദന്‍ അവറുകള്‍ കഴിഞ്ഞദിവസം ചെന്നൈയില്‍ ലാന്‍ഡുചെയ്തെന്നറിഞ്ഞപ്പോള്‍ നമ്പ്യാര്‍ക്ക് ഹൃദയാഘാതം പോലെ രോമാഘാതം ഉണ്ടായി. നമ്പ്യാരുടെ പ്രിയപത്നി അംബുജാക്ഷി കറക്ട് സമയത്ത് ഇടപെട്ട് രോമാഘാതത്തിനുമേല്‍ ചൂടുവെള്ളം തളിച്ചതിനാല്‍ രോമം കരിഞ്ഞെങ്കിലും ജീവന്‍ തിരിച്ചുകിട്ടി. എന്തിനേറെപ്പറയുന്നു, രോമാഞ്ചത്തിലെ ആ ആഞ്ചം ഇപ്പോഴും നമ്പ്യാരുടെ സ്കിന്നിനുമുകളിലൂടെ തത്തോ പൊത്തോയെന്നു പറഞ്ഞ് നമ്പ്യാരുടെ മക്കള്‍ക്കൊപ്പം തത്തിക്കളിക്കുന്നുണ്ട്.

ഛെ ഛെ ചപ്പാത്തി പരത്തുന്നപോലെ പരത്താതെ മുകുന്ദേട്ടനുമായി ആഗോള നമ്പ്യാന്‍‌മാരുടെ ഭൂലോഗ മധ്യസ്ഥനായ നമ്പ്യാര്‍ നടത്തിയ അഭിമുഖ സംഭാഷണം വിവരിക്കാം. മുകുന്ദേട്ടന്‍ ചെന്നൈയിലെ മലയാളിപ്പത്രത്തൊഴിലാളികള്‍ നടത്തിയ പരിപാടിക്കാണ് മുഖ്യാതിഥിയായി എത്തിയത്. ആ വരവ് കണ്ടതോടെ നമ്പ്യാരുടെ മനസില്‍ നിന്ന് ശൂ‍ന്ന് പറഞ്ഞ് നിശ്വാസം പുറത്തേക്കുപോയി (നിശ്വാസമേറ്റ് ആര്‍ക്കും പരിക്കേറ്റില്ലെന്ന കാര്യം ആശ്വാസകരം). ശൂന്ന് പറഞ്ഞ് നിശ്വാസന്‍ പുറത്തുപോകാനുള്ള കാര്യം തുലോം നിസാരമാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതിയ മുകുന്ദന്‍ മയ്യഴിപ്പുഴപോലെ നീണ്ട മനുഷ്യനാണെന്നാണ് നമ്പ്യാര്‍ കരുതിയിരുന്നത്. പക്ഷേ സ്വതവെ പൊക്കം കുറഞ്ഞ നമ്പ്യാരേക്കാളും മുകുന്ദന് പൊക്കം കുറവാണെന്ന പൊക്കം കൂടിയ സത്യം നഗ്നനേത്രം കൊണ്ട് കണ്ടതോടെയാണ് ശൂ വന്നത്. ഇത്രയും പൊക്കം കുറഞ്ഞ മുകുന്ദന്‍ ഇത്രയും ഉയരത്തിലുള്ള സൃഷ്ടികള്‍ നടത്തിയെങ്കില്‍ അദ്ദേഹത്തിന് കുറേക്കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ രചനകള്‍ പാറിപ്പറക്കുമായിരുന്നല്ലോ എന്നൊരു കിടിലന്‍ ചിന്തയും ശൂ വച്ച് പുറത്തേക്കുപോയി. പുറത്തേക്കുപോയ നിശ്വാസനുവേണ്ടി രണ്ടു മിനിട്ട് മൌനമാചരിച്ച് നമുക്ക് കാര്യക്രമത്തിലേക്ക് കടക്കാം. ആമേന്‍!

കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളെല്ലാം ജീര്‍ണ്ണിച്ചെന്ന വെടിയാണ് മുകുന്ദന്‍ ആദ്യം പൊട്ടിച്ചത്. അതുകേട്ടപ്പോള്‍ മിന്നല്‍‘പിണറായി’ ഒരുവെടിയുണ്ട തന്നെയാണ് നമ്പ്യാരുടെ ഹാര്‍ട്ടിനുമുകളിലൂടെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ട്ടപ്പേന്ന് പറഞ്ഞ് കടന്നുപോയത് (മനോരമയ്ക്കും മാത്യു അച്ചായനും ഒരു കിലോ വണക്കം). കേരളത്തില്‍ പിണറായിയുടേയും എം.എ ബേബിയുടേയും മുന്നില്‍ വച്ച് ആകാശത്തേക്ക് കണ്ണടച്ച് ഇത്തരമൊരു വെടി വിജയന്‍ അവറുകള്‍ വയ്ക്കുമായിരുന്നോ എന്ന് മില്‍മാപ്പാല്‍ പോലെ വെളുവെളുത്തൊരു ചോദ്യം അപ്പോഴേയ്ക്കും നമ്പ്യാരുടെ മനസിലെ നിക്കറിട്ട നിഷ്കളങ്കന്‍ പയ്യന്‍ വാണം പോലെ മുകളിലേക്ക് കത്തിച്ചുവിട്ടിരുന്നു. ആ വാണം ഇപ്പോള്‍ ആകാശത്തെത്തി പൊട്ടിത്തെറിച്ച് നാശാകോശമായിട്ടുണ്ടാവും. നമ്മുടെ ഐ‌എസ്‌ആര്‍‌ഒ ക്കാര്‍ വിട്ട ഉപഗ്രഹത്തിന് നമ്മുടെ വാണം പരിക്കൊന്നും ഏല്‍പ്പിക്കരുതേയെന്ന് അന്തോണീസ് പുണ്യാളച്ചനോടും അല്‍ഫോന്‍സാമ്മയോടും പ്രാര്‍ഥിച്ച് ഫലം ലഭിച്ചാല്‍ നസ്രാണി ദീപികയില്‍ ഉദ്ദിഷ്ടകാര്യത്തിന് 5.2 വലുപ്പത്തില്‍ ഒരു പരസ്യം കൊടുത്തേക്കാമേയെന്ന് ഒരു നേര്‍ച്ചയും നമ്പ്യാരങ്ങ് നേര്‍ന്നു. സ്വാമിയേ അയ്യപ്പാ... (ഓര്‍ക്കണം നമ്പ്യാര്‍ സര്‍വമത സഹോദര്യത്തിന്റെ ഒന്നാം പതിപ്പാണ്).

വിപ്ലവപ്രസ്ഥാനങ്ങളല്ല മാധ്യമങ്ങളാണ് ഇനി സമൂഹത്തില്‍ പ്രകാശം പരത്തേണ്ടതെന്ന പൊട്ടാസ് പൊട്ടിച്ചുകൊണ്ട് മുകുന്ദന്‍ അടുത്തതായി ആഗോളപ്പത്രക്കാരെ മുഴുവന്‍ ഹോള്‍സെയിലായി പഞ്ചാരയടിച്ചുകളഞ്ഞു. ഈ പഞ്ചാരകേട്ട് സ്ഥലത്തെ ഒരു പ്രധാന പത്രക്കാരന്‍ നാണിച്ച് തലതാഴ്ത്തി കാല്‍‌വിരല്‍ കൊണ്ട് നിലം കുഴിച്ച് ചിത്രം വരയ്ക്കുന്നത് നമ്പ്യാര്‍ അന്തം വിട്ടാണ് കണ്ടിരുന്നത്. ചിതം വരച്ച ആ കുഴിയില്‍ തട്ടി പിന്നീട് ഒരു ഹൈഹീല്‍ഡുകാരി പെണ്ണുമ്പിള്ള തെറ്റിയടിച്ചുവീഴുന്ന കാഴ്ച നയനാനന്ദകരം തന്നെയായിരുന്നു. ഹൈഹീല്‍ഡുകാരി ഇപ്പോള്‍ കോട്ടയ്ക്കലില്‍ നടുവിന് ഉഴിച്ചില്‍ പിഴിച്ചില്‍ നടത്തുന്നുവെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്.

മേല്‍പ്പറഞ്ഞ പൊട്ടാസിനും വെടിയ്ക്കും ശേഷമാണ് മുകുന്ദേട്ടന്‍ അസല്‍ ബോംബുപൊട്ടിച്ചത്. ഈ ബോംബ് കേരളത്തില്‍ ഇട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കേരളനാട് കൂഴച്ചക്ക പോലെ ചളുക്കോ പ്ലിക്കോ എന്നായിരുന്നേനെ. കേരളത്തില്‍ ഇന്ന് എഴുത്തുകാരന്‍ ഒന്നിനോടും പ്രതികരിക്കാതെ അല്ലെങ്കില്‍ ഇടപെടാതെ നിശബ്ദനായി ഇരിക്കുന്നതിന്റെ പിന്നിലെ എക്സ്ക്ലൂസീവാണ് മുകുന്ദന്‍ പുറത്തുവിട്ടത്. തങ്ങളേപ്പോലുള്ള എഴുത്തുകാര്‍ക്ക് നാട്ടിലെ പ്രശ്നങ്ങളോട് പ്രതികരിക്കണമെന്നുണ്ടെങ്കിലും ഭയം മൂലം കഴിയുന്നില്ലത്രെ! പ്രതികരിച്ചാല്‍ ഒന്നുകില്‍ എഴുത്തുകാരന്റെ കോലം കത്തും അല്ലെങ്കില്‍ കല്ലേറുകിട്ടും! തദ്വാര ഈ പൊല്ലാപ്പിനൊന്നും പോകാതെ മിണ്ടാതെ വീട്ടിലിരുന്ന് എഴുതുക. വേണമെങ്കില്‍ പ്രച്ഛന്നമായി അല്ലെങ്കില്‍ നിഗൂഢമായി തന്റെ രചനയിലൂടെ എഴുത്തുകാരന് വിയോജിപ്പ് പ്രകടിപ്പിക്കാം. കോലം കത്തിക്കുന്നവന്മാര്‍ മണ്ടന്മാരായതിനാല്‍ അവര്‍ക്ക് രചനയിലൂടെയുള്ള ഈ പ്രതിഷേധം മനസിലാകില്ല. അതിനാല്‍ കോലവും കത്തില്ല കല്ലേറും കിട്ടില്ല (എഴുത്തുകൂലി ചെക്കായി കിട്ടുകയും ചെയ്യുമെന്ന് മുകുന്ദന്‍ മനസില്‍ കൂട്ടിച്ചേര്‍ത്തുകാണുമെന്ന് നമ്പ്യാര്‍ ഊഹിക്കുന്നു). അടുത്തതായി വികാരപരമായി മുകുന്ദന്‍ പറയുന്ന വാചകങ്ങളാണ് ഇവിടെ ഉദ്ധരിക്കാന്‍ പോകുന്നത്. “എഴുത്തുകാരന്റെ വായ അടച്ചുകഴിഞ്ഞു, (പത്രക്കാരെ നോക്കിക്കൊണ്ട്) ഇനി നിങ്ങള്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ കൂടി ജീര്‍ണിച്ചാല്‍ എല്ലാം തീര്‍ന്നു”. ഇത്രയും പറഞ്ഞിട്ട് മുകുന്ദേട്ടന്‍ പത്രക്കാരെ കെട്ടിപ്പിടിച്ച് കരയുമെന്നാണ് നമ്പ്യാര്‍ കരുതിയത്. പക്ഷേ ആ റിയാലിറ്റി ഷോ ഉണ്ടായില്ല. പത്രവും പത്രക്കാരുമൊക്കെ എന്നേ ജീര്‍ണ്ണിച്ചുകഴിഞ്ഞതാണെന്ന സത്യം മുകുന്ദേട്ടന്‍ ഒഴിച്ച് ബാക്കി എല്ലാവരും തിരിച്ചറിഞ്ഞിട്ട് വര്‍ഷം പത്തിരുപത് കഴിഞ്ഞല്ലോയെന്നോര്‍ത്തപ്പോള്‍ സാമാന്യം വല്യ ഒരു ശൂ കൂടി പോയി.

പ്രസംഗം കഴിഞ്ഞ് മുകുന്ദന്‍ വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ നമ്പ്യാര്‍ പതുങ്ങിപ്പതുങ്ങി അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു. “ അല്ല മുകുന്ദേട്ടാ ഒരു കോലം കത്തുമെന്ന് പറഞ്ഞ് ഇത്രയധികം ഭയന്ന് മിണ്ടാതെ വീട്ടിലിരിക്കേണ്ട കാര്യം ഉണ്ടോ?” ഉടന്‍ വന്നു മറുപടി. “തികച്ചും നികൃഷ്ട കഥാപത്രങ്ങളുടെയാണ് കോലം കത്തിക്കുക, അങ്ങനെ ചെയ്താല്‍ എഴുത്തുകാരന്‍ അപമാനിതനാകും, അതുകൊണ്ടാണ് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.” സമൂഹത്തിലെ കൊള്ളരുതായ്മയെ എതിര്‍ത്തതിന്റെ പേരില്‍ ഒരു കല്ലും എഴുത്തുകാരന് ഇതുവരേയും കൊള്ളേണ്ടിവന്നിട്ടില്ലല്ലോയെന്നും തിന്മയെ എതിര്‍ത്തതിന്റെ പേരില്‍ നിങ്ങളുടെ കോലം കത്തിയാലും അതു തിരിച്ചറിയാനുള്ള ശേഷി സമൂഹത്തിനുണ്ടല്ലോയെന്നും പറഞ്ഞപ്പോള്‍‍, നിങ്ങളെപ്പോലുള്ള കുറച്ചുപേരെ ഇന്ന് അങ്ങനെ ചിന്തിക്കുന്നുള്ളൂവെന്ന് മൊഴിഞ്ഞ് മുകുന്ദന്‍ രംഗം വിട്ടു.

ഒടുവില്‍ നമ്പ്യാര്‍ കണ്ടത്: അടിച്ചുപാമ്പായ ഒരു എക്സ് പത്രക്കാരന്‍ മുകുന്ദേട്ടനെ കെട്ടിപ്പിടിച്ച് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവെന്ന് പറഞ്ഞ് അലറുന്നു. സംഭവം പന്തിയല്ലെന്ന് കണ്ട ആ വലിയ എഴുത്തുകാരന്‍ അതോടെ വണ്ടിയില്‍ കയറി സ്ഥലം കാലിയാക്കുന്നു...

Tuesday, 18 December 2007

വായും നാക്കും വാടകയ്ക്ക്

കേരളം: ഉത്തരവാദിത്തത്തോടെ നാക്കും വായും വാടകയ്ക്ക് കൊടുക്കുന്ന ഏജന്‍സി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. നാക്ക്, വായ എന്നിവയ്ക്ക് വേണ്ടത്ര എല്ലില്ലാത്തവര്‍ക്കും തെറിപറയാന്‍ പാകത്തില്‍ നാവ് വളയാത്തവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇവയുടെ സേവനം ലഭ്യമാകുക. വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് നിഘണ്ടുവില്‍ ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ലാത്തതും എന്നാല്‍ മന്ത്രിമാര്‍ പോലും സാധാരണയായി ഉപയോഗിക്കുന്നതുമായ പദങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം സൌജന്യമായി ലഭിക്കും. വീട്ടില്‍ കൊച്ചുകുട്ടികള്‍ക്ക് കൈ എത്താത്തിടത്ത് ഈ പുസ്തകം സൂക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കുട്ടികളും മന്ത്രിമാരെ പോലെ സംസാരിച്ച് മാതാപിതാക്കളുടെ മാനത്ത് വിളളല്‍ വീഴ്ത്താന്‍ ഇടയുണ്ട്.
മന്ത്രിയുടെ നാക്കാണ് വാടകയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതുനുമുമ്പായി നാവ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പക്ഷിമൃഗാദികളെ മാറ്റിപ്പാര്‍പ്പിക്കണം. കാരണം പട്ടി, പോത്ത്, കരിങ്കുരങ്ങ് എന്നിവര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടാണ് സാധാരണയായി മന്ത്രിനാക്ക് പ്രസംഗം ആരംഭിക്കാറുള്ളത്. പ്രണാമവേളയില്‍ തങ്ങളുടെ നാമം ദുരുപയോഗിക്കുന്ന മന്ത്രിനാക്കിന് നേരെ മൃഗങ്ങള്‍ അക്രമം അഴിച്ചുവിടാതിരിക്കാനാണ് ഈ മുന്‍‌കരുതല്‍. ലോലഹൃദയര്‍, തരളമാനസര്‍, കാത് രോഗികള്‍‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ ഈ നാക്ക് പ്രവര്‍ത്തിക്കുന്നിടത്ത് പ്രവേശിക്കുന്നതിന് മുമ്പായി ചെവിയില്‍ പഞ്ഞി തിരുകി തലയില്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം മനസിനോ കാതിനോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ക്ക് നാക്ക് വാടകയ്ക്ക് നല്‍കുന്ന ഏജന്‍സി ഉത്തരവാദി ആയിരിക്കുന്നതല്ല. ഇതിന് പുറമെ നാക്ക് വാടകയ്ക്കെടുക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിക്കാനും കത്തിപ്പടരാനും സാധ്യതയുള്ള നാക്ക് ആയതിനാല്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക സിലിണ്ടര്‍, തീപ്പെട്ടി എന്നിവ പ്രസംഗവേദിയില്‍ നിന്ന് 1000 മീറ്റര്‍ അകലെയായി സൂക്ഷിക്കുക. സില്‍ക്ക് സാരി ഉടുക്കുന്നവരും സില്‍ക്ക് പോലത്തെ ഹൃദയമുള്ളവരും നാവ് പ്രവര്‍ത്തികുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 5000 അടി മുകളില്‍ കയറിനിന്നാല്‍ അവര്‍ക്ക് അവരുടെ കുടുംബത്തിനും നല്ലത്!!!
നാക്ക് വായോടുകൂടിയോ വായില്ലാതെ ഒറ്റയ്ക്കോ വാടകയ്ക്ക് ലഭിക്കും. പക്ഷേ എപ്പോഴും വായോടുകൂടി നാവ്‌ എടുക്കുന്നതാണ് ഉചിതം, കാരണം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍, ഐ‌എ‌എസുകാര്‍, എതിര്‍ഗ്രൂപ്പുകാര്‍ എന്നിവരെ വഴിയില്‍ വച്ച് കണ്ടാല്‍ നാവ് ചാടിയിറങ്ങി അവരുടെ കഴുത്തിന് ചുറ്റാന്‍ ഇടയുണ്ട്. വായ, നാക്ക് എന്നിവ വാടകയ്ക്ക് എടുക്കുന്നവര്‍ തന്നെ ഇത് മൂലം ഒസോണ്‍ പാളിയ്ക്ക് ഉണ്ടാകുന്ന വിളളല്‍ അടച്ചുകൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാക്കോടുകൂടിയവായ@വരാനുളളത്‌വഴിയില്‍‌തങ്ങുമോ.കോം.

Monday, 17 December 2007

മലയാളിക്കഴുതയും റിയാലിറ്റിഷോയും

പാഠം ഒന്ന്: ചാനലിലെ റിയാലിലിറ്റി ഷോയില്‍ കരയുന്ന പാട്ടുകാരന്‍ കുട്ടിയ്ക്ക് വേണ്ടതെന്ത്?ഉത്തരം: എസ്‌എം‌എസ്പാഠം രണ്ട്: റിയാലിറ്റി ഷോകളില്‍ ഒരു ശതമാനം പോലും ഇല്ലാത്ത സാധനത്തിന്‍റെ പേരെന്ത്?ഉത്തരം: റിയാലിറ്റിപാഠം മൂന്ന്: എന്ത് കേട്ടാലും വാതുറക്കാതെ എസ്എം‌എസിലൂടെ ശരം വിടുന്ന ജീവിയുടെ പേരെന്ത്?ഉത്തരം: മലയാളിപാഠം നാല്‍: കഴുതയ്ക്ക് പകരം കയറി ഇരുന്ന് സഞ്ചരിക്കാന്‍ കഴിയുമെന്ന് ചാനലുകാര്‍ കണ്ടുപിടിച്ച അപൂര്‍വജീവിയുടെ പേരെന്ത്?ഉത്തരം: ക്ഷമിക്കണം ഇതിന്‍റേയും ഉത്തരം മലയാളി തന്നെ.
മലയാളികള്‍ കഴുതകളാണെന്നും ആ കഴുതപ്പുറത്ത് കയറിയിരുന്ന് കോടികള്‍ സമ്പാദിക്കാമെന്നും കേരളത്തിലെ ചാനലുകള്‍ ഇതാ തെളിയിച്ചുകഴിഞ്ഞു. സീരിയലുകള്‍ തുടങ്ങിയാല്‍ വായു പോലും വേണ്ടാതെ ചാനലുകള്‍ക്ക് മുന്നില്‍ അന്തംവിട്ടിരിക്കുന്ന വീട്ടമ്മമാര്‍ ഇന്ന് കൈയ്യില്‍ മൊബൈലും ഏന്തിയാണ് റിയാലിറ്റിഷോ കാണാനിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യൂവെന്ന് കരഞ്ഞുപറയുന്ന ഒരോ കുട്ടിയ്ക്കും വിടുന്ന ഒരോ എസ്‌എം‌എസും ആറും എട്ടും രൂപ കുടുംബബജറ്റില്‍ നിന്നും അപഹരിച്ചുകൊണ്ടാണ് ചാനലുകാരന്റെ നമ്പറിലേയ്ക്ക് പറന്നെത്തുന്നത്.
പക്ഷേ ഇഷ്ടപ്പെട്ട പാട്ടുകാരന്‍ കുട്ടിയുടെ വിജയത്തിനായി പാവം പ്രേഷകന്‍ പടച്ചുവിടുന്ന എസ്‌എം‌എസുകളെല്ലാം ചാനലുകാരനും ഭാര്യയ്ക്കും മക്കള്‍ക്കും സുഖിക്കാനുള്ള നാണയത്തുട്ടുകളായി മാറുകയും അമ്പട മരമണ്ടാ എന്ന് ചാനല്‍‌മേധാവിയും ശിങ്കിടികളും പ്രേക്ഷകനെ പരിഹസിക്കുകയും ചെയ്യുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ എത്തി എന്നതാണ് റിയാലിറ്റി. പണം വാരാന്‍ ഏത് നെറികെട്ടവഴിയുമാകാമെന്നും അതിനായി പാവം പ്രേക്ഷകനെ കഴുതവേഷം കെട്ടിച്ച് എഴുന്നെള്ളിക്കാമെന്നുമുള്ള നിര്‍ണ്ണായക കണ്ടുപിടുത്തത്തിലൂടെ ഒന്നുരണ്ട് ചാനല്‍മേധാവികളെങ്കിലും അടുത്ത വര്‍ഷം നോബല്‍‌ ജേതാവാ‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രേ‌ഷകരില്‍ ഭൂരിഭാഗവും റിയാലിറ്റിഷോകളെല്ലാം തത്സമയം സം‌പ്രേഷണം ചെയ്യുന്നതാണെന്ന മൂഢസ്വര്‍ഗത്തിലിരുന്നാണ് എസ്‌എം‌എസുകള്‍ തൊടുത്തുവിടുന്നത്. തന്‍റെ എസ്‌‌എം‌എസിന്‍റെ ബലത്തില്‍ വിജയശ്രീലളിതനോ ലാളിതയോ ആയി ശോഭിക്കുന്ന കുട്ടിയുടെ മുഖം മനസില്‍ കണ്ട് വീട്ടിലെ ടിവിയുടെ മുന്നിലിരുന്ന് പറത്തുന്ന പാവം പ്രേഷകന്‍ അറിയുന്നുണ്ടോ കുട്ടിയുടെ വിധി പണ്ടേ നിശ്ചയിച്ചുകഴിഞ്ഞുവെന്ന്! റിയാലിറ്റി ഷോകളില്‍ ഒരു ശതമാനം പോലും ഇല്ലാത്ത സാധനം ആകുന്നു റിയാലിറ്റി. ഒരുമാസത്തേയ്ക്കോ ഒന്നര മാസത്തേയ്ക്കോ ഉള്ള എപ്പിസോഡുകള്‍ ഒറ്റയടിക്ക് ഷൂട്ട് ചെയ്ത് കുപ്പിയിലാക്കി ഒരോ ഔണ്‍സ് വീതം ഒരോ ദിവസവും ടിവിയിലൂടെ ഊറ്റികൊടുക്കുന്ന ഒരു പരിപാടിയാകുന്നു റിയാലിറ്റി ഷോ. മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും ചാനലുകാരും ചേര്‍ന്ന് നടത്തുന്ന ഈ കൂട്ടുകൃഷിയുടെ വരുമാനം കോടികളാണ്. മുതല്‍ മുടക്കോ വെറും കണ്ണീരും!!! അതെ എസ്‌എം‌എസ് അയയ്ക്കൂ, എസ്‌എം‌എസ് അയയ്ക്കൂ, എന്നെ വിജയിപ്പിക്കൂ എന്ന് നെഞ്ചത്തടിച്ച് കണ്ണീരോടെ പ്രേഷകരോട് തെണ്ടാന്‍ ചാനലുകാര്‍ മത്സരാര്‍ഥിയോട് നിര്‍ദേശിക്കും. കരയാന്‍ കഴിയാത്തവര്‍ക്കായി ഗ്ലിസറിനും കണ്ണീരില്‍ തെന്നിയടിച്ച് ഹൈഹീല്‍ഡ് ചെരുപ്പിട്ട അവതാരം അല്ലെങ്കില്‍ അവതാരക തെന്നിവീഴാതിരിക്കാ‍നായി കണ്ണീര്‍ തുടച്ചുമാറ്റാനായി പ്രത്യേകയന്ത്രവും സ്റ്റുഡിയോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്നെ വേണ്ടത് സംഗതി നന്നായി, സംഗതി ഇല്ലായിരുന്നു അലെങ്കില്‍ സംഗതി ഇനിയും വേണ്ടിവരും എന്ന് പറയാനറിയാവുന്ന ഒന്നോ രണ്ടോ സംഗീതവിദ്വാന്മാരും.
ബാക്കിയുള്ളതെല്ലാം മൊബൈലുമേന്തി വിഡ്ഢിപ്പെട്ടിക്കുമുന്നില്‍ തപസിരിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുക. ദിവസം അഞ്ച് എസ്‌എം‌എസ് ഒരു മൊബൈലില്‍ നിന്ന് പോയാല്‍ കീശയില്‍ നിന്ന് ചോരുന്നത് മിനിമം 30 രൂപയായിരിക്കും. ഇത്തരത്തില്‍ ദിവസവും 25 എസ്‌എം‌എസ് വരെ അയച്ച് ചാനലുകാരെ കോടിപതികളാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ധാരാളം. ഒരു കുട്ടിയ്ക്ക് വേണ്ടി പത്തോ നൂറോ എസ്‌എം‌എസ് അയയ്ക്കാം. അയയ്ക്കുംതോറും ചാനലുകാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും, ഇനി ചാടാന്‍ കഴിയാത്ത കുടവയറന്മാരായ ചാനല്‍ മേധാവികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി അവതാരങ്ങള്‍ ഉത്തരവാദിത്തത്തോടെ തുള്ളിച്ചാടിക്കോളും! ഇത്തരത്തില്‍ ചാനലുകാര്‍ കുബേരന്മാരാകുന്നതോടെ പ്രേഷകര്‍ ദരിദ്രനാരായണന്മാരായിക്കൊണ്ടിരിക്കും. ചുരുക്കത്തില്‍ റിയാലിറ്റി ഷോകള്‍ ഒരു രണ്ട് വര്‍ഷത്തേയ്ക്ക് വിജയകരമായി ഓടിയാല്‍ കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് കീഴെ കൂരകെട്ടി കഴിയുന്നവരുടെ എണ്ണം കൂടുമെന്നു സാരം. പക്ഷേ പേടിക്കേണ്ട മോഷണ മുതല്‍ പപ്പാതി പങ്കുവയ്ക്കുന്നതിലൂടെ ചാനലുകാരും മൊബൈല്‍ കമ്പനിക്കാരും മില്ല്യണര്‍മാരായി മലയാള നാടിന്‍റെ യശസ് വാനോളം ഉയര്‍ത്തിക്കൊളളും. അല്ലെങ്കിലും കേരളത്തില്‍ ഒരു ബില്‍‌ഗേറ്റ്സിന്‍റെ കുറവുണ്ട്!